Sunday, September 20, 2009

രാമായണത്തെക്കുറിച്ച്

ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി വാല്മീകി രചിച്ച ഇതിഹാസ കഥയാണു രാമായണം. രാമായണം ആദികാവ്യവും അതെഴുതിയ വാല്മീകി ആദികവിയുമാണ്. 'രാമന്റെ അയനം' (അയനം = യാത്ര) ആണു രാമായണം. ശ്രീരാമന്റെ ജീവിതയാത്രയാണിത്‍. ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം, ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‍കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ്. ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്. അതുകൊണ്ടൊക്കെത്തന്നെയാണു ഭാരതീയ ഏകതയുടെ പ്രതീകമായി രാമയണത്തെക്കാണുന്നത്.

ഇതിഹാസകഥാപാത്രമായെ ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതോടെ ശ്രീരാമനെന്നുച്ചരിക്കുന്നതു തന്നെ അല്പം പേടിയോടെയാണ്. ഭൂരിപക്ഷം വരുന്ന ആളുകളുടെ മനസ്സിലെ വികാരമാണ് ശ്രീരാമചന്ദ്രന്‍‍‍‍. ആ വികാരത്തെ കൂട്ടുപിടിച്ച്, ജനങ്ങളില്‍‍‍ വര്‍ഗീയത വളര്‍‍‍ത്തി പള്ളിപൊളിക്കാനും അമ്പലംകെട്ടാനും ഇറങ്ങിത്തിരിക്കുന്നവര്‍‍‍ മനസ്സറിഞ്ഞൊരിക്കലെങ്കിലും രാമായണം വായിച്ചിരുന്നെങ്കിലെന്നാശിക്കുന്നു. ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം' അല്ലാതെ ആറടികുറുവടിയുടെ മിടുക്കില്‍‍ ആരാധനാലയങ്ങളെ തച്ചുടുച്ച്, പച്ചജീവിതങ്ങളെ ചുട്ടെരിച്ചുകെട്ടിപടുക്കേണ്ടതല്ല രാമരാജ്യം.കോടികളുടെ കോഴപ്പണത്താലുണ്ടാവേണ്ട നാണംകെട്ട രാഷ്‌ട്രീയകൂട്ടുകെട്ടുമല്ല രാമരാജ്യം. ഏതൊരു വിപരീതസാഹചര്യത്തിലും സത്യത്തിന്റേയും ധര്‍‍മ്മത്തിന്റേയും മാര്‍‍‍ഗത്തില്‍‍നിന്നു വ്യതിചലിക്കതെ മുന്നേറിയ ശ്രീരാമചന്ദ്രന്റെ ജിവിതം ഏവര്‍‍ക്കും ഒരു വഴികാട്ടിയാണ്; ആദര്‍‍ശമാണ്.

0 comments:

Post a Comment